മറ്റു മതങ്ങളുടെ മരണാനന്തര കർമ്മങ്ങളിൽ നിന്ന് ഏറെ വ്യത്യസ്ഥമാണ് ഇസ്ലാമിലെ മയ്യിത്ത് സംസ്കരണം. മൃതദേഹം കത്തിച്ചു കളയുക, പുഴയിലെറിയുക, മറ്റു ജീവികൾക്ക് ഭക്ഷിക്കാൻ എറിഞ്ഞു കൊടുക്കുക തുടങ്ങിയ പല വിധത്തിലുള്ള ആചാരങ്ങൾ നമുക്ക് ചുറ്റുമുള്ള മതങ്ങളിൽ കാണാനാകും. പലതും മാനുഷികമായ പരിഗണനയിൽ നിന്ന് പാടെ അകന്ന രീതിയിലാണ്. ഇസ്ലാമിൽ ഒരു മുസ്ലിമായ വ്യക്തി മരണപ്പെടുന്നതോടു കൂടെ അവന് മനുഷ്യനെന്ന സ്ഥാനമില്ലാതാകുന്നില്ല. വളരെ മൃതുലമായ രീതിയിൽ കുളിപ്പിച്ചു വൃത്തിയാക്കി, അഴുക്കുകളെല്ലാം കളഞ്ഞു, നല്ല വസ്ത്രം അണിയിപ്പിച്ചു കൊണ്ടാണ് മയ്യിതിനെ യാത്രയാക്കേണ്ടത്.
പുറമെ നല്ലൊരു, പൊളിഞ്ഞു വീഴില്ലെന്നുറപ്പുള്ള ഖബറിൽ തന്നെ അവനെ മറവു ചെയ്യണം. ശരീരത്തിലേക്ക് നേരെ മണ്ണുവാരിയിട്ടു കൊണ്ടുപോലും മറവ് ചെയ്യരുത്. മറ്റു ജീവികളുടെ ശല്യമോ ഉരുൾ പൊട്ടൽ പോലുള്ള പ്രകൃതി ക്ഷോഭങ്ങളോ ഏൽക്കാത്ത വിധം സംരക്ഷിക്കപ്പെടുന്ന കുഴിയായിരിക്കണം മയ്യിത്തിന് വേണ്ടി തയ്യാറാക്കേണ്ടത്.
ഖബറുകൾക്ക് ആഴവും വീതിയും, ഉയരവും ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട്. കൃസ്തീയ സ്മശാനങ്ങളെ പോലെയല്ല പള്ളിപ്പറമ്പുകളെന്ന് ഏതൊരാൾക്കും ബോധ്യമാകുന്ന കാര്യമാണ്. ഒരു പള്ളിപ്പറമ്പിൽ ആയിരം ഖബറുകളുണ്ടെങ്കിൽ ആ ആയിരത്തിനും ഒരേദിശയും ഒരേ ഉയരവുമായിരിക്കും കാണപ്പെടുക. അതെല്ലാം ഇസ്ലാമിക കർമ്മശാസ്ത്രം പഠിപ്പിച്ചതാണ്.
ഇമാം നവവി(റ) പറയുന്നു.
يُسْتَحَبُّ أَنْ يُرْفَعَ الْقَبْرُ عَنْ الْأَرْضِ قَدْرَ شِبْرٍ) المجموع شرح المهذب - ط المنيرية ٥/٢٩٦ — النووي (ت ٦٧٦)
ഖബർ ഭൂപ്രതലത്തിൽ നിന്ന് ഒരു ചാൺ അളവിൽ ഉയർത്തൽ സുന്നത്താണ്.(മജ്മൂഅ്/ഇമാം നവവി(റ):5/296)
ഇത് നാലു മദ്ഹബുകളിലും പ്രസിദ്ധമായ സുന്നത്തായതു കൊണ്ട് ലോകത്തെല്ലാ മുസ്ലിം ഖബർസ്ഥാനുകളിലെ ഖബറുകളും ഇതേ രീതിയിലാണ് കാണപ്പെടാറുള്ളത്. നമ്മുടെ നാട്ടിൽ ഓരോ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാലും എല്ലാ ഖബറുകളും ഇതേ അവസ്ഥയിലാണ് കാണപ്പെടുക.
ഖബർ കെട്ടിപ്പൊക്കുന്നത് ഇസ്ലാമിൽ അടിസ്ഥാനപരമായി കറാഹതായ കാര്യമാണ്. അതിന്റെ കാരണവും ഇമാമീങ്ങൾ കൃത്യമായിപഠിപ്പിച്ചിട്ടുണ്ട്. പ്രമാണങ്ങളിലെ കൽപ്പനകളും വിരോധനകളും കൃത്യമായി മനസ്സിലാക്കേണ്ടത് അത് നമ്മിലേക്ക് കൈമാറിത്തന്ന മുജ്തഹിദുകളുടെ വിശദീകരണങ്ങളിൽ നിന്നാണ്. ചില വിരോധനകൾ ചില സന്ദർഭങ്ങളിലേക്കും ചില പ്രത്യേക കാരണങ്ങലിലേക്കും മാത്രം ഒതുങ്ങി നിൽക്കുന്നതുണ്ടാകും. ആ കാരണങ്ങളും സന്ദർഭങ്ങളും പരിഗണിച്ചു കൊണ്ടായിരിക്കും ഫുഖഹാക്കൾ ദീനിലെ വിധി പറയുന്നത്.
ഖബർ കെട്ടിപ്പൊക്കുന്നതിനെ കുറിച്ചുള്ള വിരോധനയും അതിന്റെ സാഹചര്യവും ഇമാമീങ്ങൾ കൃത്യമായി പഠിച്ചുമനസ്സിലാക്കി അതിന്റെ വിധി രേഖപ്പെടുത്തിയിട്ടുണ്ട്.
ആദ്യം ഈ ഹദീസ് കാണാം.
نَهَى رَسُولُ اللَّهِ ﷺ أَنْ يُجَصَّصَ الْقَبْرُ وَأَنْ يُبْنَى عَلَيْهِ وَأَنْ يُقْعَدَ عَلَيْهِ.»
നബി(സ) ഖബറിനു മുകളിൽ ഇരിക്കുന്നതും ഖബർ കുമ്മായം പൂശുന്നതും അതിനു മുകളിൽ എടുപ്പുണ്ടാക്കുന്നതും വിരോധിച്ചിരിക്കുന്നു.(സ്വഹീഹ് മുസ്ലിം:970)
ഈ ഹദീസ് ഉദ്ധരിച്ചു കൊണ്ട് ഖബർ പൊതു സ്മശാനത്തിൽ കെട്ടിപ്പൊക്കരുതെന്ന് പറഞ്ഞ ശേഷം ഇമാം ശാഫി ഈ(റ) എഴുതുന്നത് ശ്രദ്ധിക്കുക:
فَإِنْ كَانَتْ القُبُورُ فِي الأَرْضِ يَمْلِكُها المَوْتَى فِي حَياتِهِمْ أَوْ وَرَثَتْهُمْ بَعْدَهُمْ لَمْ يُهْدَمْ شَيْءٌ أَنْ يُبنى منها وإِنَّما يُهدمُ إِنْ هُدِمَ ما لا يَمْلِكُهُ أَحَدٌ فَهَدْمُه لِئَلَّا يُحْجِرَ عَلَى النَّاسِ مَوضِعُ القَبْرِ فَلَا يُدْفَنُ فِيهِ أَحَدٌ فَيَضِيق ذَلكَ بالناس )الأم، الإمام الشافعي ١/٣١٦[
“സ്വന്തമോ തന്റെ അനന്തരാവകാശികൾക്കുള്ളതോ ആയഭൂമിയിലാണ് ഖബർ കെട്ടിപ്പൊക്കിയതെങ്കിൽ അതൊരു നിലക്കും പൊളിക്കേണ്ടതില്ല. ഒരാൾക്കും ഉടമസ്താവകാശമില്ലാത്തിടത്ത്(പൊതു സ്മശാനത്തിൽ) കെട്ടിപ്പൊക്കിയ ഖബറുകൾ മാത്രമാണ് പൊളിക്കേണ്ടത്. ഇത് മറ്റു ജനങ്ങളുടെ സ്ഥലം നഷ്ടപ്പെടുത്താതിരിക്കാൻ വേണ്ടിയാണ്. പൊതുസ്മശാനത്തിൽ ഖബർ കെട്ടിപ്പൊക്കുമ്പോൾ പിന്നീട് ഒരാളെയും അവിടെ മറവ് ചെയ്യാൻ സാധിക്കാതെ വരും. അതുകാരണം ജനങ്ങൾക്ക് പ്രയാസമായിത്തീരും.” (അൽ ഉമ്മ്/ഇമാം ശാഫിഈ -1/316)
മുകളിൽ പറഞ്ഞ ഹദീസ് ഇമാം ശാഫിഈ(റ) ഉദ്ധരിച്ചത് ഈ കാരണം പറയാനാണ്. തൊട്ട് താഴെ ഈ പറഞ്ഞ കാരണം മാത്രം വെട്ടിമാറ്റി, ഹദീസെടുത്തുകൊണ്ട് ബിദ്അതുകാർ ഇമാം ശാഫിഈ(റ) യുടെ പേരിൽ പ്രചരിപ്പിച്ചു, സാധാരണക്കാരെ നിത്യവും തെറ്റിദ്ധരിപ്പിക്കാറുണ്ട്. ബിദ്അതുകക്കൊരിക്കലും ഇമാം ശാഫിഈ(റ) തൊട്ട് താഴെ പറഞ്ഞ ഈ വിശദീകരണം ഉൾക്കൊള്ളാൻ പോലും സാധിക്കുകയില്ല.
ഇതിലേക്ക് നാം തൊട്ടുമുമ്പത്തെ അദ്ധ്യായത്തിൽ വിവരിച്ച ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ)വിന്റെ വാക്കുകൾ കൂടി ചേർത്തുവായിക്കേണ്ടതുണ്ട്.[1] സാധാരണക്കാരുടെ മയ്യിത്ത് ദ്രവിച്ചു പോകുന്ന കാലയളവ് കഴിഞ്ഞാൽ പൊതു സ്മശാനത്തിലുള്ള ആ ഖബർ വീണ്ടും നന്നാക്കി പരിപാലിക്കൽഹറാമാണ്. ആ സ്ഥലം മറ്റു മയ്യിതുകൾക്കു വേണ്ടി ഒഴിഞ്ഞു കൊടുക്കുകയാണ് ചെയ്യേണ്ടതെന്ന് നാം വിശദമായി വായിച്ചു.
അതായത് പൊതു സ്മശാനത്തിൽ ഖബറുകൾ ആർക്കും കെട്ടി ഇഷ്ടത്തിനനുസരിച്ച് കെട്ടിപ്പൊക്കാനാകുമെങ്കിൽ അത് ദ്രവിച്ചു കഴിഞ്ഞാലും ആ സ്ഥലം മുടക്കായി കാലാകാലം നിലകൊള്ളുന്നതു മൂലം പിൽക്കാലത്തു വരുന്ന പൊതു ജനങ്ങൾക്ക് ഒരു ഉപകാരവമില്ലാതെ ആ സ്ഥലം ശല്യമായിത്തീരുന്ന അവസ്ഥ കടന്നുവരും എന്നതു കൊണ്ടാണ് ഇസ്ലാം ഇതിനെ വിരോധിച്ചത്. ഇതനുസരിച്ചു കൊണ്ട് തന്നെയാണ് ലോകത്തെല്ലായിടത്തുമുള്ള സുന്നികൾ പ്രവർത്തിക്കാറുമുള്ളത്. അതിനുള്ള അവസരം പാടെ അടക്കുകയാണ് നബി(സ)യുടെ ചെയ്തതെന്നാണ് ഈ ഹദീസിലുള്ള വിരോധനയെ കുറിച്ച് ഇമാമീങ്ങൾ വ്യക്തമാക്കിയതിന്റെ സാരം. അതുകാരണമാണ് സ്വന്തം ഭൂമിയിലാണ് ഖബറുള്ളതെങ്കിൽ അത് കെട്ടി ഉയർത്തിയത് ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പൊളിക്കേണ്ടതില്ലെന്ന് ഇമാം ശാഫിഈ(റ) എഴുതിയത്.
ചുരുക്കത്തിൽ ഖബർ കെട്ടിപ്പൊക്കലിന് ഇസ്ലാമിൽ പല വിധത്തിലുള്ള സാഹചര്യങ്ങളെ പരിഗണിച്ച് പല വിധികളുമുണ്ട്. ഒരുവേള ഖബർ കെട്ടിപ്പൊക്കൽ നിർബന്ധം പോലുമാകുന്ന സാഹചര്യം എല്ലാ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിലും കാണാനാകും. നമുക്ക് ഇതുമായി ബന്ധപ്പെട്ട ഓരോ വിധികളും പരിശോധിക്കാം.
കെട്ടിപ്പൊക്കൽ നിർബന്ധം
ഹദീസിൽ വന്ന വിരോധന പ്രത്യേക കാരണങ്ങളെ പരിഗണിച്ചാണെന്ന് ഇമാം ശാഫിഈ(റ) വിന്റെ വാക്കിൽ നിന്നുതന്നെ വ്യക്തമായല്ലോ. ഈ അടിസ്ഥാനത്തിൽ നിന്ന് ഇസ്ലാമിൽ ഖബറുകൾ കെട്ടിപ്പൊക്കൽ നിർബ്ബന്ധമാകുന്ന സാഹചര്യങ്ങൾ തന്നെ നമുക്ക് കാണാനാകും.
അടിസ്ഥാന വിധി കറാഹതാണെന്ന് പറഞ്ഞതിനു ശേഷം ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) എഴുതുന്നു.
)وَيُكْرَهُ تَجْصِيصُ الْقَبْرِ).... (وَالْبِنَاءُ(….نَعَمْ إنْ خُشِيَ نَبْشٌ أَوْ حَفْرُ سَبُعٍ أَوْ هَدْمُ سَيْلٍ لَمْ يُكْرَهْ الْبِنَاءُ وَالتَّجْصِيصُ بَلْ قَدْ يَجِبَانِ))تحفة المحتاج في شرح المنهاج وحواشي الشرواني والعبادي:3/196(
“പക്ഷെ, ആരെങ്കിലും ഖബർ മാന്തുമെന്നോ, വന്യമൃഗത്തിന്റെ ശല്യമോ, ഉരുൾപൊട്ടൽ കൊണ്ട് പൊളിഞ്ഞു പോകുമെന്നോ ഭയന്നാൽ കറാഹതില്ല. മറിച്ച് ഈ സാഹചര്യങ്ങളിൽ ഖബർ കെട്ടിപ്പൊക്കലും, കുമ്മായം തേക്കലും നിർബ്ബന്ധം തന്നെയാകും.” (തുഹ്ഫ/ഇബ്നു ഹജറുൽ ഹൈതമി:3/196)
മുസ്ലിമീങ്ങളുടെ ഖബറുകൾ കണ്ടാൽ പൊളിച്ചു കളയുന്ന ശത്രുക്കളുള്ള സാഹചര്യത്തിൽ ഒരു ചാൺ ഉയർത്തൽ സുന്നത്താണെന്ന മസ്അല ഹറാമാകുമെന്നും ഫുഖഹാക്കൾ പഠിപ്പിച്ചിട്ടുണ്ട്. ചില നാടുകളിൽ സാധാരണ രീതിയിൽ ഖബർ കുഴിച്ചാൽ വന്യമൃഗങ്ങൾ വന്ന് മയ്യിത്തെടുത്തു പോകുന്ന സാഹചര്യമുള്ളതായും ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) തുഹ്ഫയുടെ മറ്റൊരു ഭാഗത്ത് പറയുകയും, വേണ്ടിവന്നാൽ അവിടെ പെട്ടിപോലുള്ളതിലാക്കി മറവ് ചെയ്യൽ നിർബ്ബന്ധവുമാണെന്ന മസ്അലയും കർമ്മ ശാസ്ത്രത്തിലുണ്ട്(തുഹ്ഫ:3/16 6)
ഈ മസ്അല ഇങ്ങനെ പറയുന്നത് ഹദീസിൽ വിരോധനയായി വന്ന കാര്യം സാഹചര്യങ്ങളും കാരണങ്ങളും പരിഗണിക്കുമ്പോൾ നിർബ്ബന്ധവും സുന്നത്തായ കാര്യം ഹറാമുമാകുന്ന സാഹചര്യം വരെയുണ്ടെന്ന് ബോധ്യപ്പെടുത്തുവാൻ വേണ്ടിയാണ്. കർമ്മശാസ്ത്രത്തെ പാടെ നിരാകരിക്കുന്ന പുത്തൻവാദികൾക്ക് ഇത്തരം സന്ദർഭത്തിലുള്ള വിധികൾ പറയാൻ സാധിക്കുകയില്ല.
കെട്ടിപ്പൊക്കൽ കറാഹത്
ഹദീസിലെ വിരോധനയുടെ അടിസ്ഥാന വിധി കറാഹതാണെന്ന് നാം മുമ്പ് പറഞ്ഞു. ഇമാം ശാഫിഈ(റ) പോലും സ്വന്തം ഉടമസ്ഥതയിലാണെങ്കിൽ ഒന്നുംതന്നെ പൊളിക്കേണ്ടതില്ലെന്ന് വ്യക്തമായി പറയുകയും ചെയ്തു. മറ്റുള്ളവർക്കും അവകാശപ്പെട്ട ഭൂമിയിൽ ഒരിക്കലും എടുത്തുമാറ്റപ്പെടാത്ത രൂപത്തിൽ കാലാകാലം പൊതുസ്ഥലം അപഹരിക്കപ്പെട്ടു കിടക്കുന്ന അവസ്ഥയുണ്ടാകുമെന്നതാണ് കാരണമായി അവിടുന്ന് പറഞ്ഞത്.
ഇമാം നവവി(റ) പറയുന്നു.
) وَأَمَّا الْبِنَاءُ عَلَيْهِ فَإِنْ كَانَ فِي مِلْكِ الْبَانِي فَمَكْرُوهٌ )شرح النووي على مسلم 7/27: النووي )ت ٦٧٦(
“സ്വന്തം ഉടമസ്ഥതയിൽ ഖബർ കെട്ടിഉയർത്തൽ കറാഹതാണ്.” (ശറഹു മുസ്ലിം:7/27)
ഈ മസ്അലയും മഹാന്മാരുടെ ഖബറുകൾ അല്ലാത്തിടത്താണ്. മഹാത്മാക്കളുടെ ഖബർ പൊതു സ്മശാനത്തിലല്ലെങ്കിൽ കെട്ടി ഉയർത്തുന്നതിനും കറാഹതില്ലെന്ന് ഫുഖഹാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
ഹനഫീ മദ്ഹബിലെ പ്രധാന അവലംബ ഗ്രന്ഥത്തിൽ നിന്ന് വായിക്കാം.
وَقِيلَ لَا يُكْرَهُ الْبِنَاءُ إذَا كَانَ الْمَيِّتُ مِنْ الْمَشَايِخِ وَالْعُلَمَاءِ وَالسَّادَاتِ اهـ )حاشية ابن عابدين - رد المحتار ط الحلبي ٢/٢٣٧ — ابن عابدين (ت
ഖബർ കെട്ടിപ്പൊക്കൽ കറാഹതാകുന്നത് മശാഇഖൻമാരുടെയും ഉലമാക്കളുടെയും സാദാത്തുകളുടെയും ഖബറുകൾ അല്ലെങ്കിലാണെന്ന അഭിപ്രായമുണ്ട്. (ഹാശിയതു ഇബ്നു ആബിദീൻ:2/237)
കെട്ടിപ്പൊക്കൽ ഹറാം
പൊതു സ്മശാനങ്ങളിൽ ഖബർ കെട്ടിപ്പൊക്കൽ ഹറാമാണ്. അതിന്റെ കാരണവും ഇമാം ശാഫിഈ(റ) വ്യക്തമായി പറഞ്ഞത് നാം കണ്ടു. അതുകൊണ്ട് തന്നെ പൊതുസ്മശാനങ്ങളിലെവിടെയും സുന്നികൾ ഖബറുകൾ കെട്ടിപ്പൊക്കാറില്ല. ഒരു ഖബർസ്ഥാനിൽ ആയിരം ഖബറുകളുണ്ടെങ്കിൽ പൊതു സ്മശാനം എന്ന നിലക്ക് ഒരൊറ്റ ഖബറും കെട്ടിപ്പൊക്കിയത് കാണാനാകില്ല.
എന്നാൽ ചില അപൂർവ്വം പൊതു സ്മശാനങ്ങളിൽ ചില മഖാമുകൾ കെട്ടിപ്പൊക്കിയത് പതിനായിരത്തിൽ ഒന്ന് എന്ന നിലക്ക് കണ്ടെന്നും വരാം. മമ്പുറം മഖാം അതിനുദാഹരണമാണ്. പക്ഷെ ഇവ കെട്ടിപ്പൊക്കുന്ന സമയം അവിടം പൊതു സ്മശാനം ആയിരുന്നില്ല. ഒരു മഹാത്മാവിനെ ഒരിടത്ത് മറവ് ചെയ്യുന്നു. അവിടെ സിയാറതിന് വരുന്നവരുടെ ആധിക്യം പരിഗണിച്ചു വലിയ സംവിധാനങ്ങളൊരുക്കി, മഖ്ബറയും ഖുബ്ബയും നിർമ്മിക്കുന്നു. അത് പുണ്യകർമ്മമാണെന്ന് ഇമാമീങ്ങൾ നിസ്സംശയം പറഞ്ഞത് മുൻ അദ്ധ്യായങ്ങളിൽ വേണ്ടുവേളം വായിച്ചു.
മഹാത്മാക്കളുടെ മഖാമിനു സമീപ്പം മറവിട്ടു കിടക്കുന്നതും അതിന് ആഗ്രഹിക്കുന്നതും ശറഇൽ വലിയ മഹത്വമുള്ള താണെന്ന കാര്യം കർമ്മ ശാസ്ത്ര പണ്ഡിതർ വിശദീകരിച്ചതും നാം കണ്ടു. ഉമർ(റ) മുത്ത് നബി(സ)യുടെ ചാരെ അവസരം ലഭിക്കാൻ ആഗ്രഹിച്ചു, സമ്മതം ചോദിച്ചു വാങ്ങിയ സംഭവം തന്നെ വ്യക്തമായ തെളിവാണ്. ഇതാഗ്രഹിച്ചു കൊണ്ട് വരുന്നവർക്ക് വേണ്ടി ആ ഖബറിന്റെ ചില ഭാഗങ്ങൾ മറവുചെയ്യാൻ വേണ്ടി സൗകര്യമൊരുക്കുകയാണ് ഇവിടെ ഇത്തരത്തിൽ പൊതുസ്മശാനമായ ഇടങ്ങളിൽ അപൂർവമായെങ്കിലും മഖ്ബറകൾ കാണപ്പെടാൻ കാരണം. ഇങ്ങനെ പൊതു സ്മശാനമായത് ഈ വിരോധനയുടെ പരിധിയിൽ വരില്ലെന്ന് എല്ലാ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളും വിശദീകരിക്കുന്നുണ്ട്.
ഇമാം റംലി(റ) എഴുതുന്നു.
قَدْ أَفْتَى جَمَاعَةٌ مِنْ الْعُلَمَاءِ بِهَدْمِ مَا بُنِيَ فِيهَا، وَيَظْهَرُ حَمْلُهُ عَلَى مَا إذَا عُرِفَ حَالُهُ فِي الْوَضْعِ فَإِنْ جُهِلَ تُرِكَ حَمْلًا عَلَى وَضْعِهِ بِحَقٍّ) نهاية المحتاج إلى شرح المنهاج ٣/٣٥،٣٤، — الرملي، شمس الدين (ت ١٠٠٤)
‘പണ്ഡിതരിൽനിന്ന് ചിലർ പൊതുസ്മശാനത്തിൽ കെട്ടിയുണ്ടാക്കിയത് പൊളിക്കണമെന്ന് ഫതവ നൽകിയിട്ടുണ്ട്. ഇത് കെട്ടി ഉയർത്തിയ സമയം തന്നെ പൊതുസ്മശാനം ആണെന്ന് അറിയപ്പെട്ടിടത്തേക്കാണെന്ന് വ്യക്തമാണ്. അതറിയില്ലെങ്കിൽ പൊളിക്കരുത്. ഹഖിന്റെ പേരിലായിരിക്കും ഉണ്ടാക്കിയതെന്നതിന്റെ മേൽ ചുമത്തപ്പെടണം.’(നിഹായ/ഇമാം റംലി:3/34,35)
ഇത് മഖ്ബറയിൽ മാത്രമല്ല. പള്ളിയാണ് നിർമ്മിച്ചതെങ്കിലും പൊളിച്ചുകളയൽ നിർബ്ബന്ധമാണ്. ഇക്കാരണത്താൽ ഇമാം നവവി(റ) തന്നെ വളരെ മഹത്വപ്പെടുത്തി സംസാരിച്ച[2] ഇമാം ശാഫിഈ(റ) വിന്റെ ഖുബ്ബ പൊളിക്കണമെന്ന് പലരും അക്കാലത്ത് ഫത്വ നൽകിയിരുന്നു. പക്ഷെ കെട്ടിപ്പൊക്കിയതിനു ശേഷമാണ് പൊതുസ്മശാനമായി മാറിയതെങ്കിൽ പൊളിക്കാൻ പാടില്ലെന്ന് ഈ കർമ്മശാസ്ത്ര വിധികൊണ്ട് ആ ഫത്വകളെ ഇമാമീങ്ങൾ തള്ളുകയാണ് ചെയ്തത്.
ഇമാം അലിയ്യു ശിബ്റാമൽസി(റ) പറയുന്നു.
وَهُوَ مَرْدُودٌ؛ لِأَنَّ قُبَّةَ إمَامِنَا كَانَتْ قَبْلَ الْوَقْفِ دَارَ ابْنِ عَبْدِ الْحَكَمِ (حاشية الشبراملسي علي نهاية المحتاج - نور الدين بن علي الشبراملسي ٣/٣٥، (١٠٨٧هـ)
ശാഫിഈ ഇമാമീന്റെ ഖുബ്ബ പൊളിക്കണമെന്ന ഫത്വ തള്ളപ്പെട്ടതാണ്. കാരണം അവിടുത്തെ ഖുബ്ബ നിലകൊള്ളുന്നത് വഖ്ഫിനു മുമ്പ് അബ്ദുൽ ഹകമിന്റെ വീട്ടിലാണ്. (ഹാശി യതു നിഹായ:3/35)
ഇതോടെ ഇനി വളരെ ഒറ്റപ്പെട്ട ഖബറുകൾ പൊതുസ്മശാനമായിരിക്കെ തന്നെ ഖബർ കെട്ടിപ്പൊക്കിയത് ഉണ്ടായേക്കാം എന്നേ ചിന്തിക്കാനാവൂ.. എന്നാൽ ഈ മസ്അലകളെല്ലാം മഹാത്മാക്കളുടെ ബറകതിന്റെ കേന്ദ്രങ്ങളായ ഖബറല്ലാത്തിടത്താണന്ന് നിരവധി ഇമാമീങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഉണ്ടാക്കുന്ന സമയത്ത് പൊതു സ്മശാനമാണെങ്കിൽ പോലും മഹാത്മാക്കളുടെ ഖബർ കെട്ടി ഉയർത്തുന്നത് കുഴപ്പമില്ലെന്ന് കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ തന്നെ കാണാനാകും. മഹാത്മാക്കളുടെ ഖബറുകൾ പൊതുസ്മശാനത്തിലും മറ്റു ഖബറുകൾ പോലെയല്ലെന്ന് നിസ്സംശയം എല്ലാ ഇമാമീങ്ങളും പറഞ്ഞത് വിശദമായി മുമ്പ് വിസ്തരിച്ചിട്ടുണ്ടല്ലോ..[3]
ഇമാം ബുജൈരിമി(റ) എഴുതുന്നു.
)قَوْلُهُ: وَحَرُمَ أَيْ الْبِنَاءُ) وَمحَلُّ ذَلِكَ مَا لَمْ يَكُنْ الْمَيِّتُ مِنْ أَهْلِ الصَّلَاحِ وَمِنْ ثَمَّ جَازَتْ الْوَصِيَّةُ بِعِمَارَةِ قُبُورِ الصَّالِحِينَ لِمَا فِي ذَلِكَ مِنْ إحْيَاءِ الزِّيَارَةِ أَوْ التَّبَرُّكِ ح ل )حاشية البجيرمي على شرح المنهج ١/٤٩٦ — البجيرمي (ت ١٢٢١)
“കെട്ടി ഉയർത്തൽ ഹറാമാണെന്ന് പറഞ്ഞത് ആ മയ്യിത്ത് മഹാത്മാക്കളിൽ പെട്ടതല്ലാത്തിടത്താണ്. ഇക്കാരണത്താലാണ് സ്വാലിഹീങ്ങളുടെ ഖബറുകൾ സിയാറതിനും തബറുകിനും വേണ്ടി പരിപാലിക്കാൻ വസ്വിയ്യത് അനുവദനീയമായത്.” (ബുജൈരിമി-ശറഹുൽ മൻഹജ്:1/496)
ഈ നിലക്ക് ഇമാം ഹലബി(റ) ഫതവ കൊടുത്തതായും ഇമാം ഇബ്നു സിയാദ്(റ) അദ്ദേഹത്തിന് അധികാരമുള്ളിടത്ത് നടപ്പിലാക്കിയതായും കാണാനാകും.
نَعَمْ اسْتَثْنَى بَعْضُهُمْ قُبُورَ الْأَنْبِيَاءِ وَالشُّهَدَاءِ وَالصَّالِحِينَ وَنَحْوَهُمْ، بِرْمَاوِيٌّ وَعِبَارَةُ الرَّحْمَانِيِّ: نَعَمْ قُبُورُ الصَّالِحِينَ يَجُوزُ بِنَاؤُهَا وَلَوْ بِقُبَّةٍ الْأَحْيَاءِ لِلزِّيَارَةِ وَالتَّبَرُّكِ، قَالَ الْحَلَبِيُّ: وَلَوْ فِي مُسْبَلَةٍ، وَأَفْتَى بِهِ، وَقَالَ: أَمَرَ بِهِ الشَّيْخُ الزِّيَادِيُّ مَعَ وِلَايَتِهِ )حاشية البجيرمي على الخطيب = تحفة الحبيب ٢/٢٩٧ البجيرمي (ت ١٢٢١))
മറ്റു ചില കിതാബുകൾ
وَاسْتَثْنَى بَعْضُهُمْ مِنْ وُجُوبِ الْهَدْمِ مَشَاهِدَ الصَّالِحِينَ وَالْعُلَمَاءِ)حاشيتا قليوبي وعميرة ١/٤١١ — القليوبي (ت ١٠٦٩)
وَاسْتَثْنَى قُبُورَ الصَّحَابَةِ وَالْعُلَمَاءِ وَالْأَوْلِيَاءِ) حاشية الجمل على شرح المنهج : ٢/٢١٢ — الجمل (ت ١٢٠٤(
وعبارة الرحماني. نعم، قبور الصالحين يجوز بناؤها ولو بقية لإحياء الزيارة والتبرك. قال الحلبي: ولو في مسبلة، وأفتى به، وقد أمر به الشيخ الزيادي مع ولايته، وكل ذلك لم يرتضه شيخنا الشوبري، وقال: الحق خلافه. وقد أفتى العز بن عبد السلام بهدم ما في القرافة.) إعانة الطالبين على حل ألفاظ فتح المعين ٢/١٣٧ — البكري الدمياطي (ت ١٣١٠)
ഇതിനെല്ലാം പുറമെ, ഇന്ന് മിക്ക മഖ്ബറകളിലും കാണപ്പെടുന്ന താബൂതുകൾ ഖബറിർ ഉയർത്താൻ മുകളിൽ വെക്കുന്ന പെട്ടികൾ കെട്ടിപ്പടുക്കുന്നതിൽ പെടില്ല എന്ന അഭിപ്രായവും കർമ്മശാസ്ത്ര പണ്ഡിതർക്കിടയിൽ ഉണ്ട്.
)قَوْلُهُ: وَلَوْ بَنَى فِي مَقْبَرَةٍ مُسْبَلَةً) وَلَيْسَ مِنْ الْبِنَاءِ مَا اُعْتِيدَ مِنْ تَوَابِيتِ الْأَوْلِيَاءِ،)حاشية نهاية المحتاج إلى شرح المنهاج ٣/٣٤ (
)قَوْلُهُ وَبِنَاءٌ عَلَيْهِ) وَلَيْسَ مِنْ الْبِنَاءِ مَا اُعْتِيدَ مِنْ تَوَابِيتِ الْأَوْلِيَاءِ) حاشية الجمل على شرح المنهج ٢/٢٠٧ — الجمل (ت ١٢٠٤(
ഖബർ കെട്ടിപ്പൊക്കുന്നതുമായി ബന്ധപ്പെട്ട് ശാഫിഈ ഫിഖ്ഹിലെ പ്രധാന കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്നാണ് ഇതുവരെ ഉദ്ധരിച്ചത്. ബാക്കി മൂന്ന് മദ്ഹബുകളിലും ഇതോ ഇതിനോട് സമാനമായതോ ആണ് വിധി. ശാഫിഈ മദ്ഹബിൽ ഹറാമാണെന്ന് പറയപ്പെടുന്ന ചില മസ്അലകൾ കറാഹതേയുള്ളുവെന്ന് ഹനഫീ മദ്ഹബിൽ പ്രബലമായതുതന്നെ കാണാം. എല്ലാ മദ്ഹബുകാരും കാരണമായി പറഞ്ഞതും ഇമാം ശാഫിഈ(റ) പറഞ്ഞ കാരണം തന്നെയാണ് എന്നതാണ് ശ്രദ്ധേയം. അതായത്, മറ്റുള്ളവർക്കുകൂടി അവകാശപ്പെട്ട സ്ഥലം കവരുകയെന്ന പുറമെയുള്ള ഒരു പൊതുപ്രശ്നം പരിഗണിച്ചാണ് പാടില്ലെന്ന വിധി വന്നത്. മഹാത്മാക്കളുടേതാകുമ്പോൾ ബറകതിനു സൗകര്യം ചെയ്യുകയെന്ന കാരണത്താൽ ഇത് ബാധകമല്ലെന്ന വിധിയും മറ്റു മദ്ഹബുകളിലും കാണാനാകും.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സുന്നികൾക്ക് ഖബർ കെട്ടിപ്പൊക്കൽ -ഖുബ്ബയും മഖ്ബറയും നിർമ്മിക്കലല്ല- സുന്നത്താണെന്ന വാദമൊന്നുമില്ല എന്നതാണ്. അതിനാൽ എവിവടെയെങ്കിലും എന്തുകൊണ്ട് കെട്ടി ഉയർത്തിയിട്ടില്ല എന്ന ചോദ്യത്തിന് മറുപടി അർഹിക്കുന്നില്ല.
ഖബർകെട്ടിപ്പൊക്കുന്നതിന് ദീനിൽ വിലക്ക് വന്നത് ശിർക്കും ശിർക്കിന്റെ കാരണവുമായതിനാലാണെന്ന് ബിദ്അതുകാർ പ്രചരിപ്പിക്കുന്നത് ലോകത്തൊരു ഇമാമും പറയാത്തതാണ്. അത് അവരുടെ പ്രഖ്യാപിത നേതാക്കളായ ഇബ്നു തൈമിയ്യയും അദ്ധേഹത്തെ പിൻതാങ്ങിയ കിറച്ചുപേരും ഉണ്ടാക്കിയ ആദർശമാണ്. അവർ മഖ്ബറയും ഖുബ്ബയും നിർമ്മിക്കുന്നതു പോലും ഈ അർത്ഥത്തിലാണ് കാണുന്നത്. ഇവരുടെ ആശയം സമർത്ഥിക്കാൻ വേണ്ടി ഖുബ്ബനിർമ്മിക്കൽ പുണ്യ കർമ്മമാണെന്ന് വരെ പറഞ്ഞ ഇബ്നു ഹജറുൽ ഹൈതമി(റ) വിന്റെ കിതാബിൽ നിന്ന് മുറിച്ച ഭാഗം ബിദ്അതുകാർ കൊണ്ടുവരാറുണ്ട്. അതിനുള്ള മറുപടി ചോദ്യേത്തര ഭാഗത്ത് നൽകുന്നുണ്ട്. മറ്റൊന്ന് സുന്നികൾക്ക് ഒരു കടപ്പാടുമില്ലാത്ത മദ്ഹബ് വിരോധിയായ ഇബ്നു ഹസമാണ് ഇവർക്കുള്ള തെളിവ്.
ഇതെല്ലാം ഖബറിന്റെ മുന്നിൽ സുജൂദ് ചെയ്യുക, ഖബറിലേക്ക് തിരിഞ്ഞു നിസ്കരിക്കുക തുടങ്ങിയതിനെ കുറിച്ചല്ല പറയുന്നത്. അത് കടുത്ത തെറ്റാണെന്ന് വിശ്വസിക്കാത്ത ഒരു സുന്നിയുമില്ല. സുന്നികളുടെ ഒരൊറ്റ മഖ്ബറയിലും അത് കാണാനുമാകില്ല. അതും ഖബർ കെട്ടിപ്പൊക്കലും കൂട്ടിക്കലർത്തി ബിദ്അതുകാർ നന്നായി പ്രചരിപ്പിക്കാറുണ്ട്. അത് ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിമാത്രമാണ്. അത്തരം ചെയ്തികൾ ഒരു സുന്നിയും ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ്. അതും ഖബർ കെട്ടിപ്പൊക്കലും യാതൊരു ബന്ധവുമില്ല എന്ന് സ്വന്തം അധികാരത്തിലാണെങ്കിൽ പൊളിക്കേണ്ടതില്ലെന്ന ഇമാം ശാഫിഈ(റ)വിന്റെ വാക്കിൽ നിന്ന് തന്നെ വ്യക്തമാണ്.
ചുരുക്കം
ഖബർ കെട്ടിപ്പൊക്കുന്നതിന് ദീനിൽ സാഹചര്യങ്ങൾക്കനുസരിച്ച് നിർബന്ധമടക്കം പല വിധികളുമുണ്ട്.
പൊതുസ്മശാനത്തിലാണ് കെട്ടിപ്പൊക്കൽ ഹറാം. അതിനു കാരണം മറ്റുള്ളവർക്ക് അവകാശപ്പെട്ട സ്ഥലം കയ്യേറുന്ന സാഹചര്യം വരുന്നതുകൊണ്ടാണെന്ന് ഇമാം ശാഫിഈ(റ) തന്നെ വ്യക്തമാക്കി. ഇതിൽ നിന്ന് മഹാന്മാരുടേത് ഒഴിവാണെന്ന് പറഞ്ഞ ഇമാമീങ്ങളുണ്ട്. ബറകതെടുക്കാം എന്ന സർവാംഗീഗൃത കരണണമാണ് അവർക്ക് തെളിവ്.
പൊതു സ്മശാനമല്ലാത്തിടത്ത് കെട്ടിപ്പൊക്കുന്നത് വിരോധമില്ലെന്നും ഇമാം ശാഫിഈ(റ) വ്യക്തമാക്കി. അവിടെ കറാഹതാണ് വിധി. മഹത്തുക്കളുടെ ഖബർ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇപ്പറഞ്ഞതൊന്നും പൊതുസ്മശാനമല്ലാത്തിടത്ത് മഹത്തുക്കളുടെ ഖബറിനു മീതെ ഖുബ്ബ/ ജാറം നിർമ്മിക്കുന്ന വിഷയത്തെ കുറിച്ചല്ല. അത് പുണ്യകർമ്മമാണെന്നതിൽ ഇമാമീങ്ങൾക്ക് തർക്കമില്ല.
ഖബർ കെട്ടിപ്പൊക്കുന്നത് ശിർക്കും ശിർക്കിന്റെ കാരണവുമാണെന്ന് ബിദ്അതുകാർ പ്രചരിപ്പിക്കുന്നത് സുന്നത്ത് ജമാഅതിൽ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്.
ചോദ്യം:03
ബിദ്അതുകാർ പ്രചരിപ്പിക്കുന്നതായി കാണുന്ന ഈ ഇബാറതിന്റെ സത്യാവസ്ഥ എന്താണ്.!? ഖുബ്ബ നിർമ്മിക്കൽ പുണ്യകർമ്മമാണെന്ന് പറഞ്ഞ ഇബ്നുഹജറുൽ ഹൈതമി(റ) ഇങ്ങനെ പറഞ്ഞിട്ടുണ്ടോ!?
ഇബ്‌നു ഹജറുൽ ഹൈതമി(റഹി) രേഖപ്പെടുത്തുന്നു:
وَتَجِبُ الْمُبَادَرَةُ لِهَدْمِهَا وَهَدْمِ الْقِبَابِ الَّتِي عَلَى الْقُبُورِ إِذْ هِيَ أَضَرُّ مِنْ مَسْجِدِ الضِّرَارِ لِأَنَّهَا أُسِّسَتْ عَلَى مَعْصِيَةِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ؛ لِأَنَّهُ عَلَيْهِ الصَّلَاةُ وَالسَّلَامُ نَهَى عَنْ ذَلِكَ وَأَمَرَ بِهَدْمِ الْقُبُورِ الْمُشْرِفَةِ، وَتَجِبُ إِزَالَةُ كُلِّ قِنْدِيلٍ وَسِرَاجٍ عَلَى قَبْرٍ وَلَا يَصِحُّ وَقْفُهُ وَلَا نَذْرُهُ.
കെട്ടിപ്പൊക്കിയ ഖബ്റുകളും അതിൻമേലുള്ള ഖുബ്ബകളും പൊളിച്ചുനീക്കാൻ ധൃതികാണിക്കൽ നിർബന്ധമാണ്. എന്തു കൊണ്ടെന്നാൽ അത് മസ്ജിദുളിറാറിനെക്കാൾ അപകടം പിടിച്ചതാണ്. ഇത്തരംജാറങ്ങളും ഖുബ്ബകളും നിർമ്മിക്കപ്പെട്ടത് നബിയുടെ(സ്വ)കൽപനധിക്കരിച്ചു കൊണ്ടാണ്. നബി(സ്വ)അത്‌നിരോധിച്ചിരിക്കുന്നു.ഉയർത്തപ്പെട്ട ഖബ്റുകൾ പൊളിക്കാൻ നബി(സ്വ) കല്പിച്ചിട്ടുമുണ്ട്. ഖബ്റിനു മീതെയുള്ളവിളക്കുകളും മറ്റും നീക്കം ചെയ്യൽ നിർബന്ധമാണ്. അവനേർച്ചയാക്കലും വഖഫ്ചെയ്യലും സ്വീകര്യവുമല്ല. (അസ്സവാജിർ: 1/149)
ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) ഇങ്ങനെ പറഞ്ഞിട്ടുണ്ടോ!? വിശദീകരിക്കുക.
മറുപടി
മഹത്തുക്കളുടെ ഖബറുകൾക്ക് മുകളിൽ ഖുബ്ബ നിർമമ്മിക്കൽ പുണ്യകർമ്മമാണെന്ന് വരെ പഠിപ്പിച്ച ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ)[1] തന്റെ കിതാബിൽ താൻ ശക്തമായി എതിർക്കുന്ന ചില ഹമ്പലീ മദ്ഹബുകാരെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞ വാക്കുകളാണ് അവിടുത്തെ ആശയമാണന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ബിദ്അതുകാർ പ്രചരിപ്പിക്കുന്നുണ്ട്. ഖബറിനു മുന്നിൽ സുജൂദ് ചെയ്യുന്നത് കടുത്തതെറ്റാണെന്ന ആശയം നാലു മദ്ഹബുകാരുടെയും ഉദ്ധരിച്ചു കഴിഞ്ഞതിനു ശേഷമാണ് അവിടുന്ന് نعم قال بعض الحنابلة ‘പക്ഷെ, ചില ഹമ്പലികൾ പറഞ്ഞിട്ടുണ്ടെ’ന്ന് പറഞ്ഞുകെണ്ട് ഈ വാക്കുകൾ ഉദ്ധരിക്കുന്നത്.
ആരാണ് ഈ ഹമ്പലികൾ എന്ന് തൊട്ടപ്പുറത്ത് പറയുന്നവാക്കുകൾ ജസ്റ്റ് സെർച്ച് ചെയ്താൽ മാത്രം മതിയാകും. ആദ്യം വരുന്നത് ഇബ്നുതൈമിയ്യയുടെ ‘ഇഖ്തിളാഅ്’ആണ്.[2] രണ്ടാമതായി ഇബ്നുൽ ഖയ്യിമിന്റെ കിതാബും. കണ്ടതും തൊട്ടതുമെല്ലാം ശിർക്കാക്കി, മുസ്ലിം സമുദായത്തെ ഒന്നടങ്കം ശിർക്കാരോപിക്കുന്ന ഈ ഇബ്നു തൈമിയ്യയുടെ ഈ കലാപാരിപാടിയെ ശക്തമായി എതിർത്ത മഹാനാണ് ഇബ്നു ഹജറുൽ ഹൈതമി(റ) അദ്ധേഹം പിഴച്ചവനും ജനങ്ങളെ പിഴപ്പിക്കുന്നവനുമാണെന്ന് വരെ അവിടുന്ന് നിരവധി കിതാബുകളിൽ തുറന്നെഴുതിയിട്ടുണ്ട്.[3]
നമുക്ക് ഇബ്നു ഹജറുൽ ഹൈതമി(റ) പറഞ്ഞ വാക്കുകൾ തുടക്കം മുതൽ വായിക്കാം.
وأما اتخاذها أوثانا فجاء النهي عنه بقوله - صلى الله عليه وسلم -: «لا تتخذوا قبري وثنا يعبد بعدي» أي لا تعظموه تعظيم غيركم لأوثانهم بالسجود له أو نحوه، فإن أراد ذلك الإمام بقوله: «واتخاذها أوثانا» هذا المعنى اتجه ما قاله من أن ذلك كبيرة بل كفر بشرطه، وإن أراد أن مطلق التعظيم الذي لم يؤذن فيه كبيرة ففيه بعد. )الزواجر عن اقتراف الكبائر ١/٢٤٦ — ابن حجر الهيتمي (ت ٩٧٤)) الإعلام بفوائد عمدة الأحكام ٤/٤٩٩ — ابن الملقن (ت ٨٠٤)
ഖബ്റുകളെ ബിംബങ്ങളാക്കൽ ഹദീസിൽ വിരോധിക്കപ്പെട്ടിരിക്കുന്നു. നബി(സ്വ)പറഞ്ഞു: “എന്റെ ഖബ്ർ നിങ്ങൾഎനിക്കുശേഷം,ആരാധിക്കപ്പെടുന്ന ബിംബമാക്കരുത്.” ഇതിനർത്ഥം മറ്റുള്ളവർ അവരുടെ ബിംബങ്ങളെ സുജൂദ് കൊണ്ടും അതുപോലോത്തത് കൊണ്ടും വന്ദിച്ച തരത്തിൽ വന്ദിക്കരുത് എന്നാണ്. ഖബ്റുകളെ ബിംബങ്ങളാക്കൽ' എന്നതു കൊണ്ട് ഇതാണ് ഉദ്ദേശ്യമെങ്കിൽ അത് വൻ ദോഷമാണെന്നത് ശരിയാണ്. എന്നല്ല, സുജൂദ് ചെയ്യൽ കുഫ്റിന്റെ നിബന്ധനയൊത്താൽ അത് കുഫ്റുമായിത്തീരും. ഇനി ഖബറിന് സുജൂദ് ചെയ്യൽ കൊണ്ട് കേവലം ആദരവ് മാത്രമാണ് ഉദ്ദേശമെങ്കിൽ അത് വൻദോശമാണെന്ന് പറയുന്നതിൽ തന്നെ വിദൂരതയുണ്ട്.(സവാജിർ:246)
ഇത് സുന്നികളും അംഗീകരിക്കുന്ന കാര്യമാണെന്ന് ആർക്കും തർക്കമുണ്ടാവില്ല. ഖബറിന് മുന്നിൽ സുജൂദ് ഹറാമാണെന്ന് എല്ലാ ഉലമാക്കളും ഖണ്ഡിതമായി പറഞ്ഞതുമാണ്.
എന്നാൽ ഈ കൃത്യമായ മസ്അല പറഞ്ഞതിനു ശേഷമാണ് അവിടുന്ന് نعم قال بعض الحنابلة ‘പക്ഷെ, ചിലഹമ്പലികൾ പറഞ്ഞിട്ടുണ്ട്’ എന്ന് പറയുന്നത്. ഇതെല്ലാം മുറിച്ച് ശേഷം പറയുന്ന ഭാഗങ്ങൾ മാത്രമാണ് ബിദ്അതുകാർ ജനങ്ങളെ വഞ്ചിക്കാൻ വേണ്ടി വിതരണെ ചെയ്യുന്നത്. ഇത് കൃത്യമായി ഇതു വരെ പറഞ്ഞ വിശയങ്ങൾകെടിരായി പറഞ്ഞ ഇബ്നു തൈമിയ്യയെ ഉദ്ധരിച്ചതാണെന്ന് വ്യക്തമാക്കാൻ വേണ്ടി അവസാനം ഉദ്ധരണി അവസാനിച്ചെന്ന് അറിയിക്കാൻ انْتَهَى. വരെ അവിടുന്ന് നൽകിയിട്ടുണ്ട്.
[1] ഇബ്നു ഹജറുൽ ഹൈതമി(റ) വിന്റെ തുഹ്ഫയിൽ നിന്ന്
وَشَمِلَ عَدَمُ الْمَعْصِيَةِ الْقُرْبَةَ كَبِنَاءِ مَسْجِدٍ وَلَوْ مِنْ كَافِرٍ وَنَحْوِ قُبَّةٍ عَلَى قَبْرِ نَحْوِ عَالِمٍ فِي غَيْرِ مُسَبَّلَةٍ وَتَسْوِيَةِ قَبْرِهِ وَلَوْ بِهَا [تحفة المحتاج ابن حجر الهيتمي: ٥/٧[
തെറ്റായ കാര്യങ്ങൾക്ക് വേണ്ടി വസിയ്യത് പാടില്ലെന്ന് പറ ഞ്ഞതിൽ നിന്ന് പുണ്യകർമ്മങ്ങൾക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്നായി. പള്ളി പരിപാലിക്കാനും ഉലമാക്കളെ പോലുള്ളവരുടെ ഖബറുകൾക്ക് മുകളിൽ പൊതുസ്മശാനമല്ലാത്തിടത്ത് ഖുബ്ബ നിർമ്മിക്കാനും പൊതു സ്മസാനത്തിൽ ആഅവരുടെ ഖബറുകൾ നന്നാക്കി എടുക്കാനും വസ്വിയ്യത് ചെയ്യുന്നതു പോലെ, (തുഹ്ഫതുൽ മുഹ്താജ്: 7/5)
[2] نَعَمْ قَالَ بَعْضُ الْحَنَابِلَةِ: قَصْدُ الرَّجُلِ الصَّلَاةَ عِنْدَ الْقَبْرِ مُتَبَرِّكًا بِهَا عَيْنُ الْمُحَادَّةِ لِلَّهِ وَرَسُولِهِ، وَإِبْدَاعُ دِينٍ لَمْ يَأْذَنْ بِهِ اللَّهُ ...... (الزواجر عن اقتراف الكبائر ١/٢٤٦ — ابن حجر الهيتمي (ت ٩٧٤)
فأما إذا قصد الرجل الصلاة عند بعض قبور الأنبياء والصالحين، متبركا بالصلاة في تلك البقعة، فهذا عين المحادة لله ورسوله، والمخالفة لدينه، وابتداع دين لم يأذن به الله،.....(اقتضاء الصراط المستقيم ٢/١٩٣ — ابن تيمية (ت ٧٢٨)
[3] ഇബ്നു ഹജറുൽ ഹൈതമി(റ) എഴുതുന്നു.
“നബി(സ)യുടെ ഖബ്റ് സിയാറത്ത് സുന്നതാണെന്നതിനെ ഇബ്നു തൈമിയ്യ വിമർശിച്ചത് കണ്ട് ആരും വഞ്ചിതരാകരുത്.! കാരണം: തന്റെ സമകാലികനായ ഇസ്സുബ്നു ജമാഅ(റ) പ്രഖ്യാപിച്ചത്പോലെ അല്ലാഹു വഴിപിഴപിച്ച വ്യക്തിയാണ ദ്ധേഹം.... ധാരാളം പണ്ഡിതന്മാർ അദ്ദേഹം കാഫിറാണെന്ന് വരെ പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാഹു നീതിപരമായി അയ്യാളോട് പെരുമാറുകയും ഈ ശരീഅത്തിൽ അയാള് പടച്ചുണ്ടാക്കിയ ആശയത്തെ പിൻപറ്റുന്ന അനുയായികളെ അല്ലാഹു പരാജയ പ്പെടുത്തുകയും ചെയ്യട്ടെ.” (ഹാശിയത്തുൽ ഈളാഹ്/ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ):481) ഫതാവൽ ഹദീസിയ്യ, അൽ ജൌഹറുൽ മുനള്ളം എന്നീ കിതാബുകളിലും സമാനമായി എഴുതിയിട്ടുണ്ട്.
[1]ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) എഴുതുന്നു.
وَلَوْ انْمَحَقَ الْمَيِّتُ وَصَارَ تُرَابًا جَازَ نَبْشُهُ وَالدَفْنُ فِيهِ بَلْ تَحْرُمُ عِمَارَتُهُ وَتَسْوِيَةُ تُرَابِهِ فِي مُسَبَّلَةٍ لِتَحْجِيرِهِ عَلَى النَّاسِ) تحفة المحتاج في شرح المنهاج:3/206 ابن حجر الهيتمي (ت ٩٧٤(
ഒരു മയ്യിത്ത് പൂർണ്ണമായും ദ്രവിക്കുകയും അത് മണ്ണിനോട് ചേരുകയും ചെയ്താൽ ആ ഖബർ മാന്തലും അതിൽ മറവ് ചെയ്യലും അനുവദനീയമാണ്. എന്നല്ല, ആ ഖബർ അതുപോലെ പരിപാലിക്കലും അതിനുമുകളിലു ള്ള മണ്ണ് നേരെയാക്കിയിടലും പൊതുസ്മശാനത്തിൽ ഹറാമാണ്. കാരണം അതിൽ ജനങ്ങളുടെ അവകാശം കൈയടക്കലുണ്ട്. (തുഹ്ഫ/ ഇമാം ഇ ബ്നു ഹജറുൽ ഹൈതമി(റ):3/206)
[2] ഇമാം നവവി(റ) ഈ ഖബറിനെ കുറിച്ച് പറഞ്ഞത് മുമ്പ് വിശദീകരിച്ചിട്ടുണ്ട്.
وَقَبْرُهُ بِمِصْرَ عَلَيْهِ مِنْ الْجَلَالَةِ وَلَهُ مِنْ الِاحْتِرَامِ مَا هُوَ لَائِقٌ بِمَنْصِبِ ذَلِكَ الْإِمَامِ.[تهذيب الأسماء واللغات - ١/٤٦] )المجموع شرح المهذب:۱/۸ - ط المنيرية — النووي (ت ٦٧٦(
ഇമാം ഷാഫി(റ) വിന്റെ ഖബ്റു ശരീഫ് മിസ്റിലാണ്. ആ ഖബർ ഇമാമിന്റെ ഉന്നത സ്ഥാനത്തിന് യോജിക്കുന്ന രീതിയി ലുള്ള ഗാംഭീര്യവും ബഹുമാനവുമുള്ളതാണ്. (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്/ഇമാംനവവി(റ): 1/46) (മജ്മൂഅ്:1/8)
[3] അതായത് സാധാരണ ഖബറുകൾ ദ്രവിച്ചുപോകുന്ന കാലം കഴിഞ്ഞാൽ നന്നാക്കൽ ഹറാമും, മറ്റുള്ളവർക്ക് ഒഴിഞ്ഞു കൊടുക്കൽ നിർബ്ബന്ധവുമാണെന്നും ബറകതെടുക്കപ്പെടുന്ന ഖബറാണെങ്കിൽ അത് മാന്തൽ ഹറാമാണെന്നും എല്ലാ കർമ്മശാസത്ര ഗ്രന്ഥങ്ങളിലും കാണാം. മുമ്പ് കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.