ജമാഅത്തെ ഇസ്‌ലാമിയെ ശരിയായി മനസ്സിലാക്കിയവർ അപൂർവ്വമാണ്. അതാണ് അവരുടെ സൗകര്യവും. വ്യാഖ്യാനാർഹമായ വാചകങ്ങളും പദങ്ങളുമാണ് അവർ എപ്പോഴും ഉപയോഗിക്കുക. ആവശ്യത്തിനും സാഹചര്യത്തിനും അനുസരിച്ചു മിനുക്കിയെടുക്കും. അങ്ങനെയാണവർ ഇത്രയും കാലം പിടിച്ചു നിന്നതും പൊതു സമൂഹത്തെ വഞ്ചിച്ചതും. അതിനു വേണ്ട എല്ലാ പ്രൊപഗണ്ടയും അവർ തന്നെ തയ്യാറാക്കും.

മീഡിയാ സാമ്രാജ്യം പടുത്തുയർത്തി,സാംസ്കാരിക നായകരെ കൂടെ കൂട്ടി,രാഷ്ട്രീയ നേതാക്കളെ തരാതരം പ്രലോഭിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു,മുസ്‌ലിം പൊതു ബോധത്തെ തങ്ങൾക്കനുകൂലമായി പാകപ്പെടുത്താൻ വക്രബുദ്ധിയോടെ ഇടപെട്ടു കാര്യം സാധിക്കുന്നതിൽ ജമാഅത്തെ ഇസ്ഇലാമി മിടുക്കരാണ്. അവർ അതിലെല്ലാം ഏറെ വിജയിച്ചിട്ടുമുണ്ട്.
യഥാർത്ഥത്തിൽ എന്താണ് ജമാഅത്തെ ഇസ്‌ലാമി?
രാഷ്ട്രീയ താൽപര്യത്തോടെ പ്രവർത്തിക്കുന്ന ഒരു ഇസ്‌ലാമിക സംഘടനയാണ്. അതിൽ കുഴപ്പം കണ്ടെത്തേണ്ടതില്ല. പക്ഷേ അവർ കുഴപ്പക്കാർ ആവുന്നത് എവിടെയാണ്. രാഷ്ട്രീയ അധികാരമില്ലെങ്കിൽ ഇസ്‌ലാമിക ജീവിതം തന്നെ സാധ്യമല്ലെന്നാണ് അവർ പറയുന്നത്. യഥാർത്ഥ ഇസ്‌ലാമിക വിശ്വാസം അതല്ല. അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും പൂർണ മുസ്‌ലിമായി ജീവിക്കുന്നതിനു ഒരു പ്രയാസവുമില്ല. അധികാരം നേടുന്നതിനു വേണ്ടി പ്രവർത്തിക്കുന്നത് നിർബന്ധ ബാധ്യതയായി മറ്റു മുസ്‌ലിംകൾ കാണുന്നില്ല.
ജമാഅത്തിൻ്റെ രാഷ്ട്രീയ ദർശനം എന്താണെന്നു നോക്കാം
ഇസ്‌ലാമല്ലാത്ത ഭരണ സംവിധാനങ്ങളെ അംഗീകരിക്കൽ ശിർക്കാണെന്നാണ് അവർ പറയുന്നത്. അല്ലാഹുവിൻ്റെ നിയമങ്ങൾ മാത്രമേ അംഗീകരിക്കാവൂ. ഇന്ത്യൻ ഭരണഘടന അംഗീകരിക്കൽ അല്ലാഹുവിൻ്റേത് അല്ലാത്ത ഒരു നിയമത്തെ അംഗീകരിക്കലാണ്. അത് ശിർക്കാണെന്നാണ് ജമാഅത്ത് സിദ്ധാന്തം. ഇന്നു വരെ അതു അവർ തിരുത്തിയിട്ടില്ല. ശിർക്കെന്നാൽ തൗഹീദിനെതിരാണ്. തൗഹീദ് അഥവാ ഏക ദൈവ വിശ്വാസത്തിൽ നിന്നു പുറത്തു പോവലാണ് ശിർക്ക്.
സ്വതന്ത്ര ഇന്ത്യയിൽ എന്തു കൊണ്ടു ജനാധിപത്യത്തെ അംഗീകരിക്കുന്നു എന്നു ചോദിച്ചാൽ ഉത്തരം ഇങ്ങനെയാണ്.

ജീവിക്കാൻ വേണ്ടിയാണ്. അനിവാര്യതക്കു വേണ്ട അടവുനയമാണ്. പാരമ്പര്യ മുസ്‌ലിംകളും ഇങ്ങനെയാണെന്നു ജമാഅത്തുകാർ മറുപടി പറയാൻ ശ്രമിക്കും. എന്നാൽ ഇത്തരം വിശ്വാസം ഇസ്‌ലാമികമല്ലെന്നു മാത്രമല്ല, ഏതു ഭരണകൂട നിയമങ്ങളും അനുസരിച്ചു സമാധാനത്തോടെ ജീവിക്കണമെന്നാണ് പറയുന്നത്. ഭരണകൂടത്തെ അട്ടിമറിക്കലും സമാധാന ജീവിതം നഷ്ടപ്പെടുത്തുന്നതും പാടില്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ജമാഅത്ത് ദർശനം ഇതല്ല.
ഓരോ ജമാഅത്തുകാരനും സ്വപ്നം കാണുന്നത് ഈ രാഷ്ട്രീയ ശിർക്കിൽ നിന്നു മോചിതമായ ഇസ്‌ലാമിക ഭരണം സ്ഥാപിതമാകുമെന്നാണ്. അതിനു വേണ്ടി ആകാവുന്ന വിധം പ്രവർത്തിക്കൽ അവരുടെ ബാധ്യതയാണെന്നു അവർ വിശ്വസിക്കുന്നു. ലക്ഷ്യം നേടാൻ ചിലർ തീവ്ര പ്രവർത്തനങ്ങളിലേക്കു പോകും അവരാണ് ഭീകര വാദികളായി മാറുന്നത്. ചിലർ നയപരമായ കുടില തന്ത്രങ്ങളിലേക്കു പോകും. അതാണു നമ്മൾ കാണുന്ന ജമാഅത്തെ ഇസ്‌ലാമി.