Site-Logo
POST

മമ്പുറം തങ്ങളും കൊണ്ടോട്ടി ഫഖീറും

ഉമൈർ ബുഖാരി

|

29 May 2025

feature image

ഖുതുബുസ്സമാൻ മമ്പുറം തങ്ങളുടെ പുത്രൻ മമ്പുറം സയ്യിദ് ഫള്ൽ തങ്ങളുടെ ആശീർവാദത്തോടെ സയ്യിദ് അഹ്മദ് ബ്നു അബീബകർ രചിച്ച മമ്പുറം തങ്ങളുടെ ഒരു മൗലിദുണ്ട്. 1886ൽ ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ നിന്നാണ് ഈ മൗലിദ് പ്രകാശിതമായത്. മൗലിദിൽ രേഖപ്പെടുത്തിയത് പ്രകാരം ഒമാനിലെ ള്വുഫാർ ഗവർണറായിരുന്നു അന്ന് സയ്യിദ് ഫള്ൽ തങ്ങൾ. മമ്പുറം തങ്ങളും കൊണ്ടോട്ടി ഫഖീറും (മൂലകൃതിയിലെ വിശേഷണം) തമ്മിലുള്ള ബന്ധം അനാവരണം ചെയ്യുന്ന ഒരു സംഭവം പ്രസ്തുത മൗലിദിൽ കാണാം. അതിൻ്റെ ചുരുക്കം ഇങ്ങനെയാണ്:

'വിവാഹം കഴിഞ്ഞ ആദ്യ രാത്രി. നവവധുവിന്റെ ആഭരണങ്ങൾ നഷ്ടമാകുന്നു. തദവസരത്തിൽ പുറത്തുപോയ നവവരനെയാണ് അതിന്റെ പേരിൽ
പെൺവീട്ടുകാർ സംശയിച്ചത്. അക്കാലത്ത് കൊണ്ടോട്ടി ഫഖീർ എന്ന പേരിൽ പ്രസിദ്ധനായ, മഅരിഫത് വാദിക്കുന്ന ഒരാളുണ്ടായിരുന്നു. ചില കറാമത്തുകൾ ഉണ്ടെന്ന് ധരിപ്പിക്കുക അദ്ദേഹത്തിന്റെ പ്രകൃതമായിരുന്നു. എന്നാൽ യാഥാർഥ്യം അതിനു വിരുദ്ധമാണ്. പരാതിയുമായി പെൺ വീട്ടുകാർ അദ്ദേഹത്തെ സമീപിച്ചു. വരൻ തന്നെയാണ് മോഷ്ടാവ് എന്നായിരുന്നു ഫഖീറിന്റെ അഭിപ്രായം. അവർ അത് വിശ്വസിച്ചു. അദൃശ്യ ജ്ഞാനപ്രകാരമാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത് എന്നായിരുന്നു അവരുടെ ധാരണ. ഇതുകേട്ട വരൻ അവരോട് മമ്പുറം തങ്ങളെ സമീപിക്കാൻ ആവശ്യപ്പെട്ടു. മമ്പുറം തങ്ങൾ ഞാൻ പറഞ്ഞതിന് വിരുദ്ധമായി നിങ്ങൾക്ക് വല്ലതും കണ്ടെത്തി നൽകുകയാണെങ്കിൽ അതിൽനിന്ന് അല്പം എനിക്കും വേണമെന്ന പരിഹാസ വാക്കുകളോടെയാണ് ഫഖീർ അവരെ യാത്രയാക്കിയത്. ഇരു വീട്ടുകാരും മമ്പുറത്തെത്തി കാര്യങ്ങൾ വിശദീകരിച്ചു. അവിടുന്ന് രണ്ടുപേരെ വിളിച്ചു കൊണ്ടു വരാൻ ആവശ്യപ്പെട്ടു. അവർ ആദ്യം കുറ്റം നിഷേധിച്ചുവെങ്കിലും മമ്പുറം തങ്ങൾ ആഭരണങ്ങൾ ഒളിപ്പിച്ചുവെച്ച സ്ഥലമടക്കം വ്യക്തമാക്കി പറഞ്ഞതോടെ പ്രതികൾക്ക് രക്ഷയില്ലാതായി. കളവുമുതൽ തങ്ങളുടെ മുന്നിൽ ഹാജരാക്കപ്പെട്ടു. അപ്പോൾ മമ്പുറം തങ്ങൾ പറഞ്ഞു: ഇതിൽനിന്ന് അല്പം ഒരിടത്ത് വീണു പോയിട്ടുണ്ട്. അത് നിങ്ങൾ എടുത്തുകൊണ്ടു വരികയും കൊണ്ടോട്ടി ഫഖീറിന് നൽകുകയും ചെയ്യുക. അവർ അപ്രകാരം പ്രവർത്തിക്കുകയും ഫഖീറിൻ്റെ നില പരുങ്ങലിലാവുകയും കളവ് ജനങ്ങൾക്ക് ബോധ്യപ്പെടുകയും ചെയ്തു' (മനാഖിബുൽ ഗൗസ് അലവി ബ്നു മുഹമ്മദ് ബ്നു സഹ്ൽ മൗലദ്ദവീല ഖ.സി, pp. 29-30). 

 

ഉപരി സൂചിത സംഭവം വിവരിക്കാൻ മൗലിദിൽ സ്വീകരിച്ച ഭാഷയും ശൈലിയും ശ്രദ്ധിക്കുമല്ലോ. കൊണ്ടോട്ടി ഫഖീർ കറാമത്തുകളുണ്ട് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുള്ളയാളും മഅരിഫത് വാദിക്കുന്നയാളുമാണ്. എങ്കിലും അവയെല്ലാം വസ്തുതാ വിരുദ്ധമാണ് എന്ന് മൗലിദ് പ്രസ്താവിക്കുന്നുണ്ട്. ഈ സംഭവം നടക്കുന്ന വേളയിൽ കൊണ്ടോട്ടി സ്ഥാനീയൻ ആരാണെന്ന് വ്യക്തമല്ലെങ്കിലും കൊണ്ടോട്ടി കൈക്കാരോടുള്ള മമ്പുറം തങ്ങളുടെയും മകൻ സയ്യിദ് ഫള്ൽ തങ്ങളുടെയും സമീപനം മൗലിദിൽ നിന്ന് തിരിച്ചറിയാൻ സാധിക്കും.
ഈ സംഭവം അനിഷേധ്യമാണ്. ഇത് പ്രചുരപ്രചാരം നേടിയ വാർത്തയാണെന്ന് മറ്റു തെളിവുകൾ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട്, ഈ സംഭവത്തിന്റെ ആധികാരികതയെക്കുറിച്ചോ ഗ്രന്ഥകർത്താവിനെ കുറിച്ചോ ഉള്ള സംശയങ്ങൾക്ക് പ്രസക്തിയില്ല. മമ്പുറം ഫള്ൽ തങ്ങളുടെ നിർദ്ദേശപ്രകാരം അത് മറ്റിടങ്ങളിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

Related Posts