ഇസ്‌ലാമിൻ്റെ മൗലികമായ സ്രോതസ്സുകളിൽ നിന്നാണ് മതജീവിതത്തിനാവശ്യമായ വിധികൾ കണ്ടെത്തുന്നത്. അനുവദനീയവും അനനുവദനീയവുമായ തലങ്ങളെ പരാമർശിക്കുന്ന താണ് പ്രധാനമായും മതവിധികൾ. വ്യാഖ്യാനങ്ങൾക്ക് പഴുതില്ലാത്ത വിധം കൃത്യമായി പരാമർശിച്ച വിധികൾ ഉൾകൊള്ളുമ്പോൾ തന്നെ വിധികളിൽ ചിലത് വ്യാഖ്യാനം അനിവാര്യമായതുമാണ്. വിശുദ്ധ ഖുർആനാകുന്ന പ്രധാന സ്രോതസ്സിനെ ഈ നിലയിലാണ് അല്ലാഹുവും റസൂലും പരിചയപ്പെടുത്തിയിട്ടുള്ളത്. വ്യാഖ്യാനങ്ങൾക്കും ഗവേഷണങ്ങൾക്കും പഴുതുള്ള കാര്യങ്ങളിൽ യോഗ്യത നേടിയവർ നടത്തുന്ന ആഴമേറിയ പരിശ്രമമാണ് ഇജ്‌തിഹാദ് എന്നറിയപ്പെടുന്നത്.
ലോകാവസാനം വരെയുള്ള മനുഷ്യരുടെ വ്യവഹാരങ്ങളെ അഭിമുഖീകരിക്കേണ്ട മതമാണ് ഇസ്ലാം. മനുഷൃ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിച്ച സമഗ്രത ദൈവിക മതത്തിന്റെ പ്രത്യേകതയാണ്. നബി (ﷺ) ക്ക് മുമ്പുള്ള പ്രവാചകന്മാരുടെ പ്രബോധിത സമൂഹം നിർണിതവും പ്രബോധന കാലം ഹ്രസ്വവുമായിരുന്നു. അതിനാൽ പുതിയ പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ പ്രവാചകന്മാർക്ക് നേരിട്ട് ദിവ്യസന്ദേശമായി നൽകുന്നതായിരുന്നു നാഥന്റെ രീതി. പ്രസ്തുത റസൂലിന് ശേഷം ആ സമുദായത്തിൽ തന്നെ നിരവധി നബിമാർ നിയോഗിക്കപ്പെടുകയും അവരിലൂടെ പുതിയ പ്രശ്‌നങ്ങൾക്ക് വഹ്‌യ് (ദിവ്യ സന്ദേശം) മൂലം പരിഹാരം നൽകുകയും ചെയ്തിരുന്നു. എന്നാൽ മുഹമ്മദ് നബി (ﷺ) യുടെ ശരീഅത് അന്ത്യനാൾ വരെ നിലനിൽക്കുന്നതും തിരു നബി (ﷺ) ക്ക് ശേഷം മറ്റു പ്രവാചകന്മാരില്ല എന്നതിനാലും പുതിയ സമസ്യകൾക്ക് പരിഹാരം കാണാൻ അല്ലാഹു സംവിധാനിച്ച മാർഗമാണ് യോഗ്യരായ പണ്ഡിതന്മാരുടെ ഇജ്തിഹാദ്. ഖുർആനിലും ഹദീസിലും വ്യക്തമായ നിവാരണം പരാമർശിക്കാത്ത പുതിയ പ്രശ്‌നങ്ങൾ രൂപപ്പെടുന്ന സാഹചര്യത്തിൽ അത്തരം വിഷയങ്ങളിൽ പരിഹാരം കാണാനുള്ള മാർഗമാണ് ഗവേഷണം. നിബന്ധനകൾ പൂർണരായ മഹാപണ്ഡിതരാണ് ഇതിന് അർഹർ. ഇജ്‌തിഹാദിലൂടെ അവർ കണ്ടെത്തിയതും അവർ രൂപപ്പെടുത്തിയ നിദാനശാസ്ത്രമനുസരിച്ച് തങ്ങളുടെ പിന്തുടർച്ചക്കാർ ഗവേഷണം നടത്തി ക്രോഡീകരിച്ചതുമായ കർമശാസ്ത്ര നിയമങ്ങളാണ് മദ്ഹബ് എന്നറിയപ്പെടുന്നത്.
നബി (ﷺ) യുടെ കാല ത്തുതന്നെ ഇജ്തിഹാദ് നിലവിലുണ്ടായിരുന്നുവെന്ന് പ്രമാണങ്ങൾ വിശദീകരിക്കുന്നുണ്ട്. മുആദ്(റ)നെ യമനിലെ ഗവർണ റായി നിയമിച്ചപ്പോൾ നബി (ﷺ) ചോദിച്ചു: താങ്കളുടെ മുമ്പിൽ ഒരു പ്രശ്നം വന്നാൽ എങ്ങനെ യാണ് വിധിക്കുക? മുആദ്(റ) മറുപടിയേകി: അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട് ഞാൻ വിധിക്കും? നബി (ﷺ) തുടർന്നു: അതിൽ വിധി ലഭ്യമായില്ലെങ്കിലോ? മുആദ് (റ): നബി (ﷺ) യുടെ സുന്നത്ത് പ്രകാരം വിധിക്കും. "അതിലും ലഭ്യമായില്ലെങ്കിൽ ഞാൻ ഗവേഷണം നടത്തി വിധി ക്കു'മെന്നാണ് തുടർന്നുള്ള ചോദ്യത്തിന് മുആദ്(റ)ന്റെ മറുപടി.
ഗവേഷണം നടത്തി ലഭ്യമാകുന്ന വിധിവിലക്കുകൾ സ്വീകാര്യമാണെന്നാണ് ഹദീസ് സൂചിപ്പിക്കുന്നത്. പ്രാമാണികമായ ഇജ്‌തിഹാദ് എതിർപ്പില്ലാത്ത വിധം മുസ്‌ലിം ലോകത്ത് സ്ഥിരപ്പെട്ടതാണെന്നു ചുരുക്കം.
മദ്‌ഹബ്
ഗവേഷണത്തിലൂടെ ലഭ്യമായ അഭിപ്രായങ്ങൾ മറ്റുള്ളവർ സ്വീകരിക്കുന്നതിനാണ് തഖ്‌ലീദ് എന്ന് പറയുന്നത്. അല്ലാഹു പറയുന്നു: അറിവില്ലാത്തവർ അറിവുള്ളവരോട് ചോദിച്ചു മന സ്സിലാക്കുക (21:7). ഇമാം മഹല്ലി (﵀), ഇമാം സർകശി (﵀) തുടങ്ങിയ പണ്ഡിതന്മാർ ഈ സൂക്തമാണ് തഖ്ലീദിന് അടിസ്ഥാനമായി ഉദ്ധരിക്കുന്നത്. ഇമാം ഗസാലി (﵀) കുറിച്ചു: ഗവേഷണയോഗ്യരല്ലാത്തവർ മുജ്‌തഹിദുകളെ തഖ്ലീദ് ചെയ്യൽ നിർബന്ധമാണ്. ഗവേഷണ യോഗ്യരല്ലാ ത്തവർക്ക് സ്വഹാബത്ത് തന്നെ ഫത‌്വ നൽകിയത് ഐകൃകണ്‌ഠേന സ്ഥിരപ്പെട്ടതാണ്. മതവിധി ചോദിച്ചു വരുന്നവരോട് സ്വഹാബത്ത് ഒരിക്കലും ഗവേഷണം നടത്താൻ കൽപ്പിക്കാത്തത് അത്തരക്കാർ ഗവേഷണയോഗ്യരായ പണ്ഡിതരെ തഖ്‌ലീദ് ചെയ്യണമെന്നതിന്റെ തെളിവാണ്. ആകയാൽ ഗവേഷണ യോഗ്യരല്ലാത്ത സാധാരണക്കാർ മതവിധിയനുസരിച്ച് ജീവിക്കൽ നിർബന്ധമാണ്.
സാധാരണക്കാരായ ആളുകൾ മതവിധി ലഭ്യമാക്കാനാ യി അവരുടെ ജോലിയും മറ്റും മാറ്റിവെച്ച് ഗവേഷണ യോഗ്യത കൈവരിക്കൽ നിർ ബന്ധമാണെന്ന് പറയുന്നത് ആശാസ്യമല്ല. എല്ലാവരും നിത്യവൃത്തി ഉപേക്ഷിച്ച് ഗവേ ഷണ യോഗ്യത കൈവരിക്കാ നൊരുങ്ങിയാൽ ജനജീവിതം സ്‌തംഭിക്കുകയും സർവനാ ശത്തിലേക്ക് വഴിയൊരുങ്ങു കയും ചെയ്യും. ഈ രണ്ട് നിലക്കും ചിന്തിച്ചാൽ സാധാരണക്കാർ ഗവേഷണ യോഗ്യ നായ പണ്ഡിത(മുജ്‌തഹിദ്) നെ തഖ്‌ലീദ് ചെയ്യുകയാണ് വേണ്ടതെന്ന് ബോധ്യമാകും (മുസ്‌തസ്‌ഫ).
ഖുർആനിലും ഹദീസിലും വ്യക്തമായി പറയാത്ത പുതിയ പ്രശ്‌നങ്ങൾ ഉടലെടുക്കുന്ന സമയത്ത് അതിന്റെ മതവിധി അറിയാൻ സ്വന്തമായി ഇജ്‌തിഹാദ് നടത്തണമെന്ന് സാധാരണക്കാരോട് നിർദേശിച്ചാൽ അവർക്കത് സാധ്യമാവുകയില്ലല്ലോ. മാത്രമല്ല, ലോകത്തുള്ള എല്ലാ മനുഷ്യരും മുഴുസമയവും ഗവേഷണവുമായി ബന്ധപ്പെട്ട് ജീവിക്കേണ്ട സ്ഥിതിയാ വുകയും ചെയ്യും. അത് അപ്രായോഗികമാണല്ലോ. ജ്ഞാനവുമായി സദാ വ്യാപൃതരാകുന്ന പണ്ഡിതന്മാർക്ക് അറിവ് ശേഖരിക്കുന്നതിൽ തടസ്സം നേരിടുകയും അവർ കൃഷിയിലും മറ്റു ജീവിതോപാധികളും കണ്ടെത്തുന്നതിൽ സമയം ചെലവഴിക്കേണ്ടിയും വരും. വിജ്ഞാനവുമായി ബന്ധപ്പെട്ട് കഴിയുന്നവർ ജീവിതോപാധി തേടേണ്ടിവരിക, കൃഷിയും ജോലിയും ജീവിതോപാധിയാക്കിയവർ ഗവേഷണയോഗ്യതക്കായി അധ്വാനിക്കേണ്ടി വരികയെന്നത് സാമൂഹ്യ ജീവിതക്രമത്തെ ബാധിക്കുമെന്ന് പറയേണ്ടതില്ല.
ഇമാം ആമിദി (﵀) പറയുന്നു: സ്വഹാബത്തിന്റെ കാലഘട്ടത്തിലും താബിഈങ്ങളുടെ കാലത്തും ഗവേഷണ യോഗ്യരല്ലാത്തവർ മുജ്‌തഹിദുകളോട് മതവിധികൾ ചോദിക്കുകയും അവർ മറുപടി നൽകുകയും അത് ജനങ്ങൾ അനുധാവനം നടത്തുകയും ചെയ്തിരുന്നു. അക്കാലത്ത് ഒരാളും ഇത്തരം സമ്പ്രദായങ്ങളെ എതിർത്തിട്ടില്ല. അതിനാൽ ഗവേഷണ യോഗ്യതയില്ലാത്തവർ തഖ്‌ലീദ് ചെയ്യുകയാണ് വേണ്ടതെന്നതിന് ഇജ്‌മാഅ് രേഖയാണ് (അൽ ഇഹ്കാം).
ഇമാം ഖറാഫി (﵀) ഊന്നിപ്പറഞ്ഞു: ഗവേഷണ പാടവമില്ലാത്തവർ വിധിവിലക്കുകളിൽ യോഗ്യരെ പിന്തുടരൽ നിർബന്ധമാണ് (ദഖീറ).
മാലികി പണ്ഡിതനായ ശൈഖ് ഇല്ലീശ് കുറിച്ചു: മുസ്‌ലിമായ മനുഷ്യനെ നാല് രൂപത്തിൽ തരംതിരിക്കാം.
1. ഗവേഷണം നടത്തുന്ന ഗവേഷണ യോഗ്യനായ പണ്ഡിതൻ.
2. ഗവേഷണ യോഗ്യനാണെങ്കിലും ഇജ്തിഹാദ് നടത്താത്ത പണ്ഡിതൻ.
3. ഗവേഷണ യോഗ്യതയില്ലാത്ത പണ്ഡിതൻ.
4. പണ്ഡിതനല്ലാത്ത, ഗവേ ഷണ യോഗ്യതയില്ലാത്ത സാധാ രണക്കാരൻ.
അവസാനത്തെ രണ്ട് വിഭാഗവും മതവിധികളിൽ ഗവേഷ കരായ പണ്ഡിതന്മാരെ പിന്തുടരൽ നിർബന്ധമാണ്. കാരണം അവർ അറിവില്ലാത്തവരാണ്. അറിവില്ലാത്തവർ അറിവുള്ളവരെ തഖ്‌ലീദ് ചെയ്യണമെന്നാണല്ലോ ഖുർആനികാധ്യാപനം.
യോഗ്യനായ വ്യക്തി പ്രശ്‌നങ്ങളിൽ ഗവേഷണം നടത്തി മതവിധികൾ കണ്ടെത്തുകയാണ് വേണ്ടത്. അദ്ദേഹത്തിന് മറ്റുള്ളവരെ തഖ്ലീദ് ചെയ്യൽ അനുവദനീയമല്ല (ഫത്ഹുൽ അലിയ്യിൽ മാലിക്).
ഇജ്‌തിഹാദ് യോഗ്യതയുണ്ടാവുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന വ്യക്തിക്ക് മറ്റുള്ളവരെ പിന്തുടരൽ അനുവദനീയമല്ലെങ്കിലും യോഗ്യത കൈവരിച്ചിട്ടും ഗവേഷണം നടത്താത്ത പണ്ഡിതർക്ക് തഖ്ലീദ് അനുവദനീയമാണോ എന്നതിൽ ആറ് അഭി പ്രായങ്ങൾ ഇമാം മഹല്ലി(റ) സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം ഗവേഷണം നടത്തുകയാണ് വേണ്ടതെന്നാണ് പ്രബലം. എങ്കിലും ഒരഭിപ്രായ പ്രകാരം അദ്ദേഹത്തിനും തഖ്‌ലീദ് ചെയ്യാം (അൽ ഫവാഇദുൽ മദനിയ്യ).
ലോക മുസ്‌ലിം ധാരയാണ് തഖ്‌ലീദ്
ഗവേഷണത്തിന് യോഗ്യതയില്ലാത്തവർ തഖ്ലീദ് ചെയ്യണമെന്നത് ലോക മുസ്‌ലിംകൾക്കിടയിൽ കാലങ്ങളായി അവിതർക്കിതമായി നടന്നുകൊണ്ടിരിക്കുന്ന സമ്പ്രദായമാണ്. ഖുർആനും ഇജ്മാഉമെല്ലാം ഇതിന് രേഖകളുമാണ്. ലോകചരിത്രത്തിൽ അറിയപ്പെട്ട എല്ലാ കർമശാസ്ത്രപണ്ഡിതരും അറി വില്ലാത്തവർ മുജ്‌തഹിദുകളെ പിന്തുടരൽ നിർബന്ധമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വഹാബത്തി ൻ്റെ കാലം മുതൽക്കേ നില നിൽക്കുന്ന തഖ്‌ലീദിനെതിരെ മുഅ്‌തസിലത്തിലെ ചില വിഭാ ഗങ്ങളും ഇബ്നു ഹസ്‌മുമാണ് ആദ്യത്തിൽ എതിർപ്പുന്നയിച്ചത്. തഖ്ലീദ് നിഷേധികളെ ഖണ്ഡി ക്കുന്നതിന് ഇമാം ഗസാലി (﵀) രേഖയാക്കിയത് സ്വഹാബത്തി ന്റെ ഐകകണ്ഠേനയുള്ള അഭിപ്രായമാണ്.
ആദ്യഘട്ടത്തിൽ മദ്ഹബ് ക്രോഡീകൃതമായിരുന്നില്ല. അതിന്റെ ആവശ്യവുമില്ലായിരുന്നു. ഇമാം തഫ്‌താസാനി (﵀) പറയുന്നു: പുതിയ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് വളരെ വിരള മായതിനാലും ആ സമയത്ത് വിശ്വസ്‌തരായ പണ്ഡിതന്മാരിലേക്ക് ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരമുണ്ടായിരുന്നതിനാലും സ്വഹാബത്തിന്റെയും താബിഉ കളുടെയും കാലത്ത് മദ്ഹബ് ക്രോഡീകരിക്കേണ്ട ആവശ്യമി ല്ലായിരുന്നു (ശർഹുൽ അഖാഇദ്).
ശാഹ് വലിയുല്ലാഹിദ്ദഹ്ലവി (﵀) കുറിച്ചു: സ്വഹാബത്തിന്റെ കാലം മുതൽ നാലു മദ്ഹബുകൾ ക്രോഡീകരിക്കുന്നത് വരെ ജനങ്ങൾ അവർക്ക് ലഭ്യമായ പണ്ഡിതന്മാരെ തഖ്‌ലീദ് ചെയ്യുകയായിരുന്നു. അതിനെതിരെ പ്രാമാണികരായ ഒരാളും ആക്ഷേപമുന്നയിച്ചിട്ടില്ല. തഖ്‌ലീദ് ചെയ്യൽ അനുചിതമായിരുന്നുവെങ്കിൽ പണ്ഡിതന്മാർ അതിനെതിരെ പ്രതികരിക്കുമായിരുന്നു (ഇഖ്‌ദുൽ ജീദ്). മാത്രമല്ല, സ്വഹാബത്തിന്റെയും പിന്മുറക്കാരുടെയും മദ്ഹബുകൾ എണ്ണിത്തീർക്കാൻ കഴിയുന്നതിനും അപ്പുറമാണെന്ന് ഇമാം അബ്ദുൽ ഗനിയ്യുന്നാബുൽസി.
ഹിജ്റ രണ്ടാം നൂറ്റാണ്ട് മുതൽ നാലാം നൂറ്റാണ്ട് വരെയാണ് ഗവേഷണ പടുക്കളായ പണ്ഡിതന്മാർ നിറഞ്ഞുനിന്നിരുന്ന കാലഘട്ടം. നാലു മദ്ഹബിന്റെ ഇമാമുകൾക്ക് പുറമെ സുഫിയാനുസ്സൗരി, സുഫിയാനുബ്നു ഉയയ്ന, ഇസ്ഹാഖുബ്‌നു റാഹവൈഹി(റ) തുടങ്ങിയവരുടെ മദ്ഹബും നിലനിന്നിരുന്നു. എന്നാൽ പിൽക്കാലത്ത് നാലു മദ്ഹബുകൾ അല്ലാത്തവ കാലഹരണപ്പെടുകയും അതിലൊന്നു സ്വീകരിക്കണമെന്ന നിലപാടിലേക്ക് ലോക മുസ്‌ലിംകൾ എത്തിച്ചേരുകയും ചെയ്തു. ഇബ്നു ഖൽദൂൻ എഴുതി: ലോകരാജ്യങ്ങളിൽ തഖ്ലീദ് നാലു മദ്ഹബുകളിൽ അധിഷ്ഠിതമായിരിക്കുന്നു. ഇജ്തിഹാദിന്റെ പദവിയിലേക്കെത്താൻ തടസ്സങ്ങൾ നിലനിൽക്കുന്നതും പ്രസ്തുത പദവി അനർഹർ അവകാശപ്പെടുന്നതും നിരീക്ഷിച്ചപ്പോൾ ആ പദവി ആർക്കും ലഭ്യമാക്കാൻ സാധിക്കുകയില്ലെന്ന് പണ്ഡിതന്മാർ പ്രഖ്യാപിക്കുകയും ജനങ്ങളെ നാലിലൊരു മദ്ഹബ് തഖ്ലീദ് ചെയ്യാൻ പ്രേരിപ്പിക്കുകയുമുണ്ടായി. ഇജ്തിഹാദ് വാദിക്കുന്നവരെ അംഗീകരിക്കാതിരിക്കുകയും അയാളെ പിന്തുടരുന്നതിൽ നിന്ന് അവർ ജനങ്ങളെ പിന്തിരിപ്പിക്കുകയും ചെയ്‌തു. അങ്ങനെ നാലു മദ്ഹ ബിൽ ഏതെങ്കിലുമൊന്ന് തഖീ ദ് ചെയ്യുക എന്ന നിലപാടിലേ ക്ക് മുസ്‌ലിംകൾ എത്തിച്ചേർന്നു (മുഖദ്ദിമ).
ശാഹ് വലിയുല്ലാഹി (﵀) പറയുന്നു: ക്രോഡീകൃതമായ നാലു മദ്ഹബ് പിന്തുടരണ മെന്നതിൽ മുസ്‌ലിം സമുദായം ഏകോപിച്ചിട്ടുണ്ട്. സ്വന്തം അഭിപ്രായം മികച്ചതായി കാണുകയും അവനവൻ്റെ താൽപര്യങ്ങൾക്ക് പ്രാമുഖ്യം നൽകുകയും ചെയ്യുന്ന ഈ കാലത്ത് നാല് മദ്ഹബ് പിന്തുടരുന്നതിലാണ് ഗുണമുള്ളത് (ഹുജ്ജതുല്ലാ ഹിൽ ബാലിഗ).
ക്രോഡീകരിക്കപ്പെടാത്ത മുൻഗാമികളുടെ മദ്ഹബ് തഖ്‌ലീദ് ചെയ്യൽ അനുവദനീയമല്ലെന്ന് ഇമാം നവവി (﵀) വിശദീകരിച്ചിട്ടുണ്ട്. ഇബ്നു ഹജർ (﵀) എഴുതി: നമ്മുടെ കാലഘട്ടത്തിൽ നാലു മദ്ഹബല്ലാത്തവ തഖ്‌ലീദ് ചെയ്യൽ അനുവദനീയമല്ല. ആ നാലു മദ്ഹബുകളുടെ തത്ത്വങ്ങൾ അറിയപ്പെട്ടതും ക്രോഡീകൃതവുമാണ്. പിൽക്കാല പണ്ഡിതന്മാരുടെ സജീവമായ സേവനങ്ങളാൽ അവയിലെ മസ്അലകൾ കൃത്യമാണ്. ഈ നാല് മദ്ഹബുകളിൽ പരാമർശിക്കാത്ത വിധികൾ വളരെ അപൂർവമായിരിക്കും. ഇവകൾക്ക് പുറമെ ഉണ്ടായിരുന്ന മറ്റു മദ്ഹബുകൾ ക്രോഡീകരിക്കപ്പെടാത്തത് കൊണ്ടും അവയുടെ അടിസ്ഥാന നിയമങ്ങൾ അറിയപ്പെടാത്തതുകൊണ്ടും വിശ്വസ്തത നഷ്ടപ്പെട്ടതുകൊണ്ടും അവയെ തഖ്ലീദ് ചെയ്യാൻ പാടില്ല (ഫത്ഹുൽ മുബീൻ).
ഇമാം സ്വാവി (﵀) പറഞ്ഞു: ഇക്കാലത്ത് നാലിലൊരു മദ്ഹബ് അംഗീകരിക്കാത്തവൻ പിഴച്ചവനും പിഴപ്പിക്കുന്നവനുമാണ് (ഹാശിയതു സ്വാവി).
നാലു മദ്ഹബുകളല്ലാത്തവയെ തഖ്ലീദ് ചെയ്യൽ അനുവദനീയമല്ലെങ്കിലും ചില വിഷയങ്ങളിൽ സ്വന്തമായി പ്രവർത്തിക്കുന്നതിന് നിബന്ധനകൾക്ക് വിധേയമാ യി അവയിലെ ഒരഭിപ്രായത്തെ തഖ്‌ലീദ് ചെയ്യൽ അനുവദനീയമാണെന്ന് ഇബ്‌നു ഹജർ(റ) തുഹ്ഫ യിൽ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, ഫത‌്വയിലും ഖളാഇലും അതവലംബിക്കാൻ പാടില്ല.
നാലു മദ്ഹബുകൾക്ക് പുറമെയുള്ള ഒരു മദ്ഹ ബ് തഖ്ലീദ് ചെയ്യാനുള്ള മറ്റൊരു സാധ്യത പുതിയൊരു മദ്ഹബ് ക്രോഡീകരണമാണ്. എന്നാൽ നിരുപാധിക ഇജ്‌തിഹാദിൻ്റെ പദവിയിലെത്തിയ പണ്ഡിതരുടെ അഭാവം കാരണം ഹിജ്റ 400 മുതൽ സ്വതന്ത്ര ഇജ്‌തിഹാദ് നടന്നിട്ടില്ലെന്ന് ഇബ്നു ഹജർ(റ) രേഖപ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി ഒരു നിദാനശാസ്ത്രം നിർമിക്കാൻ സാധിക്കുന്നില്ല എന്നതാണ് ഇജ്തിഹാദ് അവസാനിച്ചതിന്റെ പ്രധാന കാരണം.
മദ്ഹബ് ക്രോഡീകരണത്തിന് ശേഷം വന്ന പ്രമുഖ പണ്ഡിതരെല്ലാം നാലിൽ ഏതെങ്കിലുമൊരു മദ്ഹബ് സ്വീകരിച്ചവരും അത് പ്രചരിപ്പിച്ചവരുമാണ്.
പ്രമുഖ ഹദീസ് പണ്ഡിതന്മാരായ ഇമാം ബുഖാരി (﵀), ഇമാം മുസ്ലിം (﵀), ഇമാം തുർമുദി (﵀), ഇമാം ഹാകിം (﵀), ഇമാം അബൂദാവൂദ് (﵀) തുടങ്ങിയവരെല്ലാം മദ്ഹബ് സ്വീകരിച്ചവരായിരുന്നു. മഹാജ്ഞാനികളായിരുന്നിട്ടും ഇമാം നവവി, ഇബ്‌നു സ്വലാഹ്, ഇമാം സുയൂത്വി (﵀) തുടങ്ങിയവർ ശാഫിഈ (﵀) നെ പിന്തുടർന്നു. വഹാബി പ്രസ്ഥാനത്തിൻ്റെ ആശയ സ്രോതസ്സുകളായ ഇബ്നു തൈമിയ്യയും ഇബ്നു ഖയ്യിമും പോലും ഹമ്പലിധാര പിന്തുടർന്നവരായിരുന്നുവെന്ന് ചരിത്രം. പ്രസ്ഥാനനായകൻ ഇബ്‌നു അബ്ദിൽ വഹാബിനെ വായിക്കാം: ശാഖാപരമായ കാര്യങ്ങളിൽ നാം ഇമാം അഹ്മദ് ബിൻ ഹമ്പലിന്റെ സരണിയിലാണ്. നാലിലൊരു മദ്ഹബ് അംഗീകരിച്ചവരെ നാം എതിർക്കുന്നില്ല. ഇതര മദ്ഹബുകൾ ക്രോഡീകൃതമാകാത്തതുകൊണ്ട് അവ നാം അംഗീകരിക്കുന്നുമില്ല. നാലിലൊരു മദ്ഹബ് അനുകരിക്കാൻ എല്ലാവരെയും നാം നിർബന്ധിക്കുന്നു. നിരുപാധികമായ ഇജ്‌തിഹാദിന്റെ പദവി നാം അവകാശപ്പെടുന്നില്ല (സിയാനതുൽ ഇൻസാൻ).